Friday, September 25, 2015

ബ്രസീലിലെ കുപ്രസിദ്ധമായ ചേരികളെ നേര്‍വഴിക്ക് നയിച്ച്‌ ‘തോമസ്‌ പാതിരി’



ചങ്ങനാശ്ശേരി അതിരൂപതക്കാരനായ ഫാ. തോമസ്‌ കിഴക്കേത്തയ്യില്‍ ബ്രസീലില്‍ എത്തിയിട്ട് ഇപ്പോള്‍ 29 വര്‍ഷമായി. ഇറ്റലിയിലെ ഉപരിപഠനത്തിനു ശേഷം 1986-ല്‍ ആണ് അദ്ദേഹം അവിടെ എത്തുന്നത്. റിയോയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ചേരികളുടെ മദ്ധ്യത്തില്‍ ഇരിക്കുന്ന പള്ളിയിലാണ് ഫാ. തോമസ്‌ സേവനം ചെയ്യാന്‍ നിയോഗിതനായത്. പോര്‍ച്ചുഗീസ് ഭാഷയില്‍ ഫവേല എന്നറിയപ്പെടുന്ന ഈ ചേരികള്‍ ലഹരി മരുന്ന് കച്ചവടം, കള്ളക്കടത്ത്, കൊലപാതകം എന്നിവയ്ക്ക് പേര് കേട്ടവയായിരുന്നു. പോലീസ് പോലും കടന്ന് ചെല്ലാന്‍ പേടിച്ചിരുന്ന ആ തെരുവുകളില്‍ ആണ് ഫാ. തോമസ്‌ തന്‍റെ അജപാലന സേവനം ആരംഭിച്ചത്.

ആദ്യകാലങ്ങളില്‍ വെടിയേറ്റ്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ പള്ളിയുടെ മുന്‍പില്‍ കൊണ്ടിടുമായിരുന്നു. ഒരു തവണ പള്ളിയുടെ മുറ്റത്ത്‌ വച്ച് ഒരു ചെറുപ്പക്കാരനെ മയക്കുമരുന്നു മാഫിയ വെടിവെച്ചു കൊന്നു. കള്ളകടത്ത് ഇടപാട് ഒറ്റുകൊടുത്തതിനു പ്രതികാരമായിട്ടായിരുന്നു ആ കൊലപാതകം. എന്നാല്‍ ഇപ്പോള്‍ അവിടെ കൊലപാതകങ്ങള്‍ ഇല്ലാതായി. കള്ളകടത്ത് ഉപേക്ഷിച്ച് ആളുകള്‍ ജോലിക്ക് പോയിത്തുടങ്ങി. അവരില്‍ പലരുടെയും മക്കള്‍ ഇപ്പോള്‍ അള്‍ത്താരബാലന്മാരാണ്.

തെരുവുകളില്‍ ഫുട്ബോള്‍ കളിച്ചിരുന്ന കുട്ടികളുമായാണ് അദ്ദേഹം ആദ്യം ചങ്ങാത്തം കൂടിയത്. അവരില്‍ നിന്ന് മറ്റുള്ളവരിലേക്കും ആ ചങ്ങാത്തം വളര്‍ന്നു. “ബ്രസീലുകാര്‍ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല സുവിശേഷമാണ് ഫുട്ബാള്‍”, ഫാ. തോമസ്‌ പറയുന്നു.

ആയിരക്കണക്കിന് വരുന്ന ചേരിനിവാസികള്‍ക്ക് ‘തോമസ്‌ പാതിരി’ ഒരു രക്ഷകനാണ്‌. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അധപതിച്ചുകൊണ്ടിരുന്ന ആ തെരുവുകളില്‍ പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും നാളം തെളിച്ച ദൈവദൂതന്‍. സാധാരണക്കാര്‍ ഇന്നും കടന്ന് ചെല്ലാന്‍ പേടിക്കുന്ന ആ തെരുവുകളില്‍ നിര്‍ഭയനായി ഫാ. തോമസ്‌ സുവിശേഷം പ്രസംഗിക്കുന്നു.

Source: നഷ്ട്ടപ്പെട്ട ആടുകളുടെ ഇടയന്‍, സുനീഷ് തോമസ്‌ (പുസ്തകം 33, ലക്കം 4)

No comments:

Post a Comment