വല്ലാതങ്ങ് വായുവലിക്കുകയാണ് വല്യമ്മച്ചി! വായില്‍ വെള്ളം വീഴ്ത്തുന്ന
ഏകമകള്‍ വിങ്ങിപ്പൊട്ടി. അയല്‍ക്കാരിയംമ്മച്ചി അമിട്ടുപൊട്ടുംപോലെ “ഈശോ, മറിയം...”
ചൊല്ലിക്കൊടുക്കുന്നു. കണ്ണടഞ്ഞാലുടനെ കയ്യും കാലും കെട്ടാനും, വായും താടിയും
മൂടിക്കെട്ടാനുമായി മുണ്ടും കീറിക്കൊണ്ടോരാള്‍
അടുത്തുണ്ട്. മുറിക്കുള്ളില്‍ ഒരു പെരുനാളിനുള്ളയാളുണ്ട്. ഉള്ള വായുകൂടികൊടുക്കാതെ
ചുറ്റും നിന്ന് കാഴ്ച കാണുന്ന മഹാജനത്തെ മുറിക്കു പുറത്തിറക്കാന്‍ മുഷിഞ്ഞു സംസാരിക്കേണ്ടിവന്നു.
മുറിക്കുള്ളില്‍ നിന്നും മുപ്പതോളം പേര്‍ മാറിയപ്പോഴേ, നെഞ്ചുംതള്ളി
ആഞ്ഞുവലിച്ചിരുന്ന വല്യമ്മച്ചിയുടെ ‘വലി’യൊന്ന് അയഞ്ഞു . രോഗീലേപനം കഴിഞ്ഞതോടെ ആകെ
ആശ്വാസം! പെട്ടിവാങ്ങാന്‍ പോകാന്‍
കച്ചകെട്ടിനിന്നവര്‍ക്കും, വട്ടചിലവിനു തുട്ടുകിട്ടാന്‍ കാത്തുനിന്നവര്‍ക്കും ആകെ
നൈരാശ്യം! കുര്‍ബാനയപ്പത്തിന്‍റെ അല്പംമാത്രം ഉള്‍കൊണ്ട അമ്മച്ചിയെ ശാന്തയായി
കിടക്കാന്‍ അനുവദിച്ചിട്ട് ഞാന്‍ പുറത്തേക്കിറങ്ങി. “ഉടനെയെങ്ങും കാണില്ല, അല്ലേ
അച്ചാ?”... കരപ്രമാണിയുടെ ചോദ്യത്തിനു ഞാനൊന്നും മിണ്ടിയില്ല. കൂടെനിന്നവര്‍
വീടുവിട്ടു.
ഒരു കപ്പു കാപ്പിയുമായി
എത്തിയ മകള്‍ എന്നോട് കുശുകുശുത്തു: “കണ്ടില്ലേ അച്ചാ, എന്‍റെ അമ്മയെ നോക്കുന്ന
രീതി. വീറും വൃത്തിയുമില്ല. മരുന്നൊക്കെ കൃത്യം കൊടുത്തിരുന്നെങ്കില്‍
കുഴപ്പമില്ലായിരുന്നു. ഭക്ഷണം തന്നെ കൊടുക്കുന്നുണ്ടോ എന്ന് ആര്‍ക്കറിയാം. എല്ലാ
ദിവസവും അമ്മയെ ഒന്ന് തുടച്ചാലെന്താ. മൂത്രത്തിന്‍റെ മണം മുറിക്കുള്ളിലാകെയുണ്ട്.
അവള്‍ക്ക് മലവും മൂത്രവുമെടുക്കാന്‍ മടികാണും. എന്നാല്‍ സ്വന്തം മോനെങ്കിലും നോക്കിക്കൂടെ...
മരണവെപ്രാളം കാട്ടിയിട്ടും അവള്‍ക്കൊരു കൂസലുണ്ടോ? അച്ചനൊന്നു ഉപദേശിക്കണം.”
കുറ്റാരോപണങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു: “നീ ഏക മകളല്ലേ. വീട് അടുത്ത
പട്ടണത്തിലല്ലേ? എത്രനേരം വന്നു നീ നിന്‍റെ അമ്മയെ നോക്കി? അസുഖം കൂടുതലാണെന്ന്
അറിഞ്ഞു വന്നതല്ലെ. മാസമൊന്നെങ്കിലുമായില്ലേ തള്ളയെ കണ്ടിട്ട്? നീ എത്ര തവണ ഇവരെ
കുളിപ്പിച്ചു? മലമൂത്രമെടുത്തോ ? മൂന്നുവര്‍ഷത്തോളം കിടന്നകിടപ്പിലായ ഈ തള്ളയെ
ഇത്രയൊക്കെ നോക്കിയതിനു വീട്ടിലുള്ള മരുമകളെ സ്തുതിക്കണം. നീയായിരുന്നെങ്കില്‍
മൂന്നുദിവസം നില്ക്കുമായിരുന്നോ ?” ഉത്തരംമുട്ടി അവള്‍ വട്ടംകറങ്ങി നിന്നു.
“അന്യവീട്ടില്‍ നിന്നും വന്ന ഇവളെ കുറ്റപ്പെടുത്താന്‍, അടുത്തുകിടന്നിട്ടും വന്ന്
അമ്മയെ നോക്കാത്ത നിനക്ക് അവകാശമില്ല. മാത്രമല്ല, നീയിങ്ങനെ കുറ്റംപറഞ്ഞാല്‍ ഉള്ള
നന്മയുംകൂടി നാത്തൂനില്‍നിന്നും ചോര്‍ന്നുപോകും. അതിന്‍റെ കുറവ് അമ്മയ്ക്ക്
ലഭിക്കുന്ന ശുശ്രൂഷകളെയാണ് ഇനിയും ബാധിക്കുക. കഷ്ട്ടപ്പെട്ടു അമ്മയെ നോക്കിയതിനു
കൂലികൊടുത്തില്ലെങ്കിലും കുറ്റംപറയരുത്.” കാപ്പിയുടെ കപ്പുമെടുത്ത് അവള്‍ ശരവേഗത്തില്‍
സ്ഥലംവിട്ടു.
“വടക്കന്‍കാറ്റ് മഴകൊണ്ടുവരും; ഏഷണി പറയുന്ന
നാവ് രോഷം കൊണ്ടുവരും” (സുഭാ. 25: 23).
വാര്‍ധ്യക്യങ്ങള്‍ക്കു നല്കുന്ന ശുശ്രൂഷയ്ക്ക്
വിലയേറെയുണ്ട്. ആസന്നമരണരുടെ അനുഗ്രഹങ്ങള്‍ അടുത്ത തലമുറയിലേക്കും പടരും. അവരെ
ശുശ്രൂഷിക്കുന്നവരെ ആദരിക്കുകയും അനുമോദിക്കുകയും അംഗീകരിക്കുകയും വേണം. ആക്ഷേപവും
അവഹേളനവും അവരില്‍ മടുപ്പുണ്ടാക്കും. ചെയ്യുന്ന നന്മപോലും ചെയ്യാതിരിക്കത്തക്കവണ്ണം
അത് അവരില്‍ നിഷ്ക്രിയത്വം സൃഷ്ടിക്കും. അമ്മയെയും അപ്പനെയും
നോക്കുന്നില്ലെന്നുള്ള പരാതി പരസ്യമായി പ്രകടിപ്പിക്കുന്ന മക്കള്‍, അവര്‍ക്ക്
മരുമക്കളില്‍നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന ‘ഉള്ള പരിഗണന’ പോലും
നഷ്ടപ്പെടുത്തും. പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്തരുത്. വാഴ്ത്തിയില്ലെങ്കിലും
വീഴ്ത്താന്‍ നോക്കരുത്.
“വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക്
വാതിലും പൂട്ടും നിര്‍മ്മിക്കുക” (പ്രഭാ. 28: 25).